
കേരള രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്ക് ഇന്ന് വേദിയാകുന്നത് ഡൽഹിയാണ്. മുഖ്യമന്ത്രിസ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിന് വിരാമമിടാൻ കേരളത്തിൽ നിന്നെത്തിയ നേതാക്കളുമായി ഹൈക്കമാൻഡ് ഇന്ന് നിർണായക ചർച്ച നടത്തും. ഭിന്നതകൾ രൂക്ഷമാകാതെ സമവായത്തിലെത്താനായാൽ വൈകുന്നേരത്തോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ, അതത്ര എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് പാർട്ടി എംഎൽഎമാരിൽ നിന്ന് ശക്തമായ പിന്തുണയുണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികൾ അവകാശപ്പെടുന്നത്. 45-ലധികം എംഎൽഎമാർ കെസിയെ പിന്തുണച്ച് ഹൈക്കമാൻഡിനെ സമീപിച്ചുവെന്നാണ് ക്യാമ്പിന്റെ വാദം. ഈ ഭൂരിപക്ഷ പിന്തുണ നിർണായകമാകുമെന്ന ആത്മവിശ്വാസത്തിലാണ് കെസി വിഭാഗം.
അതേസമയം, ഘടകകക്ഷികളുടെ പിന്തുണയും പൊതുജന വികാരവും വി ഡി സതീശന് അനുകൂലമാണെന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ ക്യാമ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശനെ അനുകൂലിച്ച് ഫ്ലെക്സുകളും പ്രകടന ആഹ്വാനങ്ങളും ഉയർന്നിട്ടുണ്ട്. സതീശനുള്ള പിന്തുണയിൽ മാറ്റമില്ലെന്ന സൂചന മുസ്ലിം ലീഗും നൽകിയിട്ടുണ്ട്.
ഇതിനിടെ, തർക്കങ്ങൾക്ക് വഴിവെക്കാത്ത സമവായ സ്ഥാനാർഥിയായി താൻ പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയും രമേശ് ചെന്നിത്തല തുടരുകയാണ്. ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് കോൺഗ്രസ് ക്യാമ്പുകൾ










